നഗരസൗന്ദര്യവാദികള്‍ വായതുറക്കണം മറുപടി പറയണം, പൊതുപണമാണ്

തളിപ്പറമ്പ്: മല എലിയെ പ്രസവിച്ചത് കാണണമെങ്കില്‍ തളിപ്പറമ്പ് ചിറവക്ക് ജംഗ്ഷനില്‍ വന്നാല്‍ മതി.

നഗരസൗന്ദര്യവാദികള്‍ തളിപ്പറമ്പിന്റെ മുഖം സുന്ദരമാക്കാനായി പൊളിച്ചുമാറ്റിയ മനോഹരമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് നിര്‍മ്മിച്ച പുതിയ ഷെല്‍ട്ടര്‍ കണ്ടാല്‍ ഇതിന് ഉത്തരംകിട്ടും.

2024 നവംബര്‍ 24 ന് അന്നത്തെ നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്ത ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി കടത്തിക്കൊണ്ടുപോയത് 2026 ഏപ്രില്‍ ഒന്നിനാണ്.

അതായത് വെറും 16 മാസമാണ് തളിപ്പറമ്പ് നഗരസഭ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിര്‍മ്മിച്ച ഷെല്‍ട്ടര്‍ ഇവിടെ നിലനിന്നത്.

ചിറവക്കിലെ നേത്രജ്യോതി കണ്ണാശുപത്രിയാണ് രണ്ടരലക്ഷത്തോളം രൂപ ചെലവിട്ട് ഇത് നിര്‍മ്മിച്ചുനല്‍കിയത്.

ഈ ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയ സാധനങ്ങള്‍ ലോറിയില്‍ കയറ്റി കടത്തുകയായിരുന്നു.

ആ സ്ഥാനത്താണ് ഇപ്പോള്‍ പൊളിച്ചുനീക്കിയ ഷെല്‍ട്ടറിന്റെ അതേ അളവില്‍ പുതിയ ഷെല്‍ട്ടറിന്റെ ഒരു അസ്ഥിപഞ്ജരം നിര്‍മ്മിച്ചുവെച്ചിരിക്കുന്നത്.

തളിപ്പറമ്പിലെ മുന്‍ എം.എല്‍.എ എം.വി.ഗോവിന്ദന്‍ 3കോടി രൂപയോളം ചെലവിട്ട് തളിപ്പറമ്പിന്റെ സൗന്ദര്യം കൂട്ടാനായി നഗരത്തില്‍ നടത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ആധുനിക സൗകര്യമുള്ള ഷെല്‍ട്ടര്‍ പണിയാനെന്ന പേരിലാണ് രായ്ക്കുരാമാനം ഇവിടെ ഉണ്ടായിരുന്ന ഷെല്‍ട്ടര്‍ പൊളിച്ചു
കടത്തിയത്.

ഈ അസ്ഥിപഞ്ജര ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനാണെങ്കില്‍ 16 മാസം മുമ്പ് നിര്‍മ്മിച്ച ഷെല്‍ട്ടര്‍ എന്തിന് പൊളിച്ചുവെന്ന് മുന്‍ എം.എല്‍.എ മറുപടി പറയേണ്ടതല്ലേ?

മഴയത്ത് കയറി നില്‍ക്കാന്‍ സാധിക്കാത്ത ബസ് ഷെല്‍ട്ടറിന് 30 ലക്ഷം,

റോഡരികില്‍ ഇന്റര്‍ലോക്ക് പതിച്ച് വിളക്കുകാല്‍ സ്ഥാപിക്കാന്‍ 3 കോടി,

അതിന്റെ ഭാഗമായി കേടുപാടില്ലാത്ത ഷെല്‍ട്ടര്‍ പൊളിച്ച് മറ്റൊന്ന് പണിയുന്നു.

എവിടെയോ, എന്തോ ചീഞ്ഞുനാറുന്നതായി ആരെങ്കിലും
സംശയിച്ചാല്‍ കുറ്റപ്പെടുത്തേണ്ട, മറുപടി വേണം.