അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ എം.ഡി.എം.എ കടത്ത് തൃശൂര്‍ക്കാരന്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി തളിപ്പറമ്പിലെത്തിയ തൃശൂര്‍ക്കാരന്‍ എം.ഡി.എം.എയുമായി പോലീസിന്റെ പിടിയിലായി.

തൃശൂര്‍ തളിക്കുളത്തെ കച്ചേരിപ്പടി കാലാനിവാസില്‍ കെ.പി.പ്രണവ്ദീപ്(30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കെ.എല്‍ 08-BV-6400 ബൈക്കില്‍ സൂക്ഷിച്ച നിലയില്‍ 4.6 ഗ്രാം എം.ഡി.എം.എയാണ് പോലീസ് പിടിച്ചെടുത്തത്.

ഇന്ന് രാവിലെ മന്നയിലെ റാസ് കൂളിങ്ങ് എന്ന സ്റ്റിക്കര്‍ കട്ടിംഗ് സ്ഥാപനത്തിലെത്തിയ പ്രണവ്ദീപും സുഹൃത്തും ബൈക്കിന്റെ പെട്രോള്‍ടാങ്കിന്റെ നിറം മാറ്റാന്‍ സ്റ്റിക്കര്‍ ഒട്ടിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.

മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണമാണ് സ്റ്റിക്കറൊട്ടിച്ച് നിറം മാറ്റുന്നതെന്നാണ് കടയുടമ ഉബൈദിനോട് പറഞ്ഞത്.

സംശയംതോന്നി ഉബൈദ് പോലീസിന് രഹസ്യവിവരം നല്‍കുകയായിരുന്നു.

പണി നീട്ടിക്കൊണ്ടുപോയി സംശയം തോന്നാത്തവിധം പിടിച്ചുനിര്‍ത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടപ്രകാരം വൈകുന്നേരം വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നാലുലക്ഷം രൂപ വിലവരുന്ന ഈ ബൈക്ക് കളവുപോയതായി 29 ന് അങ്കമാലി പോലീസില്‍ പരാതി ലഭിച്ചകാര്യം വ്യക്തമായി.

വൈകുന്നേരം ബൈക്ക് കൊണ്ടുപോകാനെത്തിയപ്പോഴാണ് പോലീസ് പ്രണവ്ദീപിനെ പിടികൂടിയത്.

ഇയാളൊടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

രാജരാജേശ്വര ക്ഷേത്രദര്‍ശനത്തനെത്തിയതാണെന്നാണ് ഇയാള്‍ പോലീസിനോട് ചോദ്യം ചെയ്യവെ പറഞ്ഞത്.

പ്രണവ് താമസിക്കുന്ന ലോഡ്ജിലെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്.

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

പുതുവല്‍സരത്തില്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്യാന്‍ എത്തിയ സംഘത്തിലെ കണ്ണിയാണ് പ്രണവ്ദീപെന്നാണ് പോലീസിന്റെ അനുമാനം.

എസ്.ഐ റുമേഷും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.