കര്‍ഷകരോടുള്ള അനീതി അവസാനിപ്പിക്കണം-അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍.

വെള്ളരിക്കുണ്ട്: മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും, എംപി മാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് തലശേരി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി ജോലി ചെയ്താല്‍ പെന്‍ഷന്‍ കൊടുക്കുന്നസര്‍ക്കാര്‍, ഈ സംസ്ഥാനത്ത് ഒരു കര്‍ഷകന് രണ്ട് ഏക്കര്‍ ഭൂമി ഉണ്ടെങ്കില്‍ അയാള്‍ക്ക് ലഭിക്കുന്ന എല്ലാ ക്ഷേമ പെന്‍ഷനുകളും

നിര്‍ത്തലാക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം പാവപ്പെട്ട കര്‍ഷകനോട് കാണിക്കുന്ന കൊടിയ വഞ്ചനയാണെന്നും, അതിനെതിരായി ഏതറ്റം വരെയും സമരം ചെയ്യുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

9600 പേര്‍ക്ക് ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ ആണ് നഷ്ടപ്പെടുന്നത്. വെറും 19 കോടി രൂപ മാത്രമാണ് ഒരു വര്‍ഷം പെന്‍ഷനായി ഇവര്‍ക്ക് നല്‍കേണ്ടത്.

ഇപ്പോള്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ധൂര്‍ത്തിലൂടെ ഇവിടെ നശിപ്പിക്കുമ്പോള്‍ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിടുന്ന ഈ നടപടി തീര്‍ത്തും അപലപനീയം ആണെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് വെള്ളരിക്കുണ്ട് ഫൊറോനയിലെ ബിരിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റെജി തോക്കനാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ.അഖില്‍ മുക്കുഴി മുഖ്യപ്രഭാഷണം നടത്തി.ആന്റണി കവലക്കല്‍, റോയ് അതിരുകുളങ്ങര, സജി ചെമ്പുകണ്ടം. ഷിജു ഇലവുങ്കല്‍, തോമസ് പതിയില്‍, ബാബു കൊത്തുകല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.