പരിയാരം മെഡിക്കല്‍ കോളേജ് മാര്‍ച്ചില്‍ സംഘര്‍ഷം. നേതാക്കള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ്.

പരിയാരം: പ്രശാന്തനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് ഇന്നലെ രാവിലെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.

ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന് ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഉടനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് കാമ്പസിനുള്ളിലേക്ക് തള്ളിക്കയറി.

പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്റെ ഹൈല്‍മെറ്റ് പിടിച്ചുവലിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ നെയിംപ്ലേറ്റും വലിച്ചുപറിച്ചു.

ഏറെ നേരം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. മുതില്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

മാടായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിച്ചു.

എം.പി.ഉണ്ണികൃഷ്ണന്‍, കെ.ബ്രിജേഷ്‌കുമാര്‍, സുദീപ് ജെയിംസ്, വി.രാഹുല്‍, രാജീവന്‍ കപ്പച്ചേരി, ഇ.ടി.രാജീവന്‍, രാജേഷ് മല്ലപ്പള്ളി, കെ.നബീസാബിവി എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

പോലീസിന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ടിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.

ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ജന.സെക്രട്ടെറി രാജീവന്‍ കപ്പച്ചേരി, റഷീദ് കവ്വായി, അക്ഷയ് മാട്ടൂല്‍, റിയ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കെതിരെയുമാണ് കേസ്.