പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി നേതാവ് കെ.വല്‍സരാജന്‍ വീണ്ടും താരമായി

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി  നേതാവ്   കെ.വല്‍സരാജന്‍ വീണ്ടും താരമായി.

ഇന്നലെ നടന്ന തളിപ്പറമ്പ് നഗരസഭയുടെ ബജറ്റഅ അവതരണ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് വല്‍സരാജന്‍ ജനപക്ഷത്ത് ചേര്‍ന്ന് വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

നഗരസഭയുടെ നികുതിവരുമാനം 10 കോടിയായി ഉയര്‍ന്നിട്ടും ആ വര്‍ദ്ധനവ് നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.

ക്രിയാത്മകമായ ഒരു പദ്ധതിയും തളിപ്പറമ്പ് നഗരസഭ കൊണ്ടുവന്നിട്ടില്ലെന്നം, എടുത്തുപറയുന്ന ബഡ്‌സ് സ്‌ക്കൂള്‍ ചുരുക്കം കുടംബങ്ങള്‍ക്ക് മാത്രമേ ഉപയോഗപ്രദമാകുന്നുള്ളൂവെന്നും നഗരസഭയിലെ 11000 കുടുംഹങ്ങളേയും ചേര്‍ത്തുനിര്‍ത്തുന്ന പദ്ധതികളാണ് വേണ്ടതെന്നും വല്‍സരാജന്‍ പറഞ്ഞു.

ഒരു ബസ്റ്റാന്റില്‍ നിന്നും രണ്ടെണ്ണമായതും മൂന്നും നാലും ബസ്റ്റാന്റുകള്‍ക്കായി ബജറ്റ് നിര്‍ദ്ദേശങ്ങല്‍ അവതരിപ്പിക്കപ്പെടുന്നതിനെയും വല്‍സരാജന്‍ വിമര്‍ശിച്ചു.

നിലവിലുള്ള ബസ്റ്റാന്റുകള്‍ ഗുണപരമായി ഉപയോഗിക്കാതെ കൂടുതല്‍ ബസ്റ്റാന്റുകള്‍ ഉണ്ടായതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികമേഖലയില്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും നഗരസഭാ പരിധിയില്‍ കൃഷിസ്ഥലങ്ങള്‍ കുറഞ്ഞുവരികയാണ്.

പച്ചക്കറി നടാന്‍ നല്‍കിയ ചെടിച്ചട്ടിയില്‍ പൂച്ചെടികള്‍ വളര്‍ത്തുന്നതാണ് കാര്‍ഷികവികസനമെന്നും വല്‍സരാജന്‍ പരിഹസിച്ചു.

സര്‍വമേഖലയിലും പരാജയപ്പെട്ട ഒരു കൗണ്‍സിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ പരിധിയില്‍ പാര്‍ക്കിംഗ് പ്രശ്‌നം വലിയ ദുരിതമായി മാറിയെന്നും പാര്‍ക്കിംഗിനായി കൂടുതല്‍ സ്ഥലം കണ്ടെത്താതെ എന്ത് വികസനം പ്രഖ്യാപിച്ചിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം തന്ന വിവിധ ഫണ്ടുകള്‍ നഗരസഭ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ തയ്യാറായില്ലെന്നും വല്‍സരാജന്‍ കുറ്റപ്പെടുത്തി.

സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുപോലെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം.