ഗൂഡാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് വ്യക്തമായ പങ്കെന്ന് പോലീസ്

പരിയാരം: കൈതപ്രത്തെ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ഭാര്യ പുനിയങ്കോട് സ്വദേശിനി മിനി നമ്പ്യാരും ഒന്നാംപ്രതി എന്‍.കെ.സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും കൊലപാതകത്തിന്റെ ഗൂഡാലോചനകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് പോലീസ്.

രാധാകൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും അതിന് ശേഷവും സന്തോഷുമായി മിനി നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച ശാസ്ത്രീയമായ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി കൊലപാതകത്തില്‍ ഇവരുടെ പങ്ക് ഉറപ്പിച്ച ശേഷമാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ മിനി നമ്പ്യാരെ ചോദ്യം ചെയ്യാനായി പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്.

രണ്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തി.

കേസിലെ മൂന്നാംപ്രതിയാണ് മിനി നമ്പ്യാര്‍.

വെടിവെക്കാന്‍ തോക്ക് നല്‍കിയ പെരുമ്പടവ് സ്വദേശി സിജോ ജോസഫാണ് കേസിലെ രണ്ടാം പ്രതി.

മിനി നമ്പ്യാരുടെയും സന്തോഷിന്റെയും വാട്‌സ്ആപ്പ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തിയത്.

മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ കൈതപ്രത്ത് പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.

ഇന്നലെ വൈകുന്നേരം തന്നെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ മിനി നമ്പ്യാരെ റിമാന്‍ഡ് ചെയ്തു.