കുന്നുമ്പുറത്ത് മുരളിയുടെ കുമ്പസാരം ഒരു വലിയ ഗുണപാഠകഥ.

തളിപ്പറമ്പിന്റെ അഭിമാനമായി വളര്‍ന്ന വ്യക്തിത്വമായിരുന്നു മുരളി കുന്നുംപുറത്ത്.

വളരെയേറെ പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ട വ്യക്തിത്വം.

മദ്യത്തിന്റെ പിടിയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട ഒരു സാധാരണക്കാരനായ മനുഷ്യന്‍.

അദ്ദേഹത്തിന്റെ ക്രമാനുഗതമായുള്ള വളര്‍ച്ചയെ ദൂരെ നിന്ന് നോക്കിക്കണ്ടിരുന്നു.

വെള്ളം എന്ന പേരില്‍ 2021 ല്‍ റിലീസ് ചെയ്ത സിനിമയാണ് മുരളി കുന്നുപുറത്തിനെപൊതു
സാമൂഹ്യ മണ്ഡലത്തില്‍ ശ്രേദ്ധേയനാക്കിയത്.

മുരളിയുടെ ആത്മകഥാംശം നിറഞ്ഞ സിനിമയാണ് വെള്ളം എന്നാണ് പറഞ്ഞുകേട്ടിരുന്നത്.

ഇതിന് പിന്നാലെ 2023 ല്‍ നദികളില്‍ സുന്ദരി യമുന എന്ന പേരില്‍ മുരളി വീണ്ടും സിനിമയെടുത്തു.

2025 ല്‍ സുമതിവളവ് എന്ന പേരില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയും റിലീസ് ചെയ്തു.

ഇന്നലെയാണ് മുരളിയുടെ വിങ്ങിപ്പൊട്ടിക്കൊണ്ടുള്ള ഒരുവീഡിയോ കാണാനിടയായത്.

വളരെ വിഷമം തോന്നി. തളിപ്പറമ്പ് പോലുള്ള ഒരുസ്ഥലത്തുനിന്നും സ്വന്തം പരിശ്രമം കൊണ്ട് ഉയരത്തിലെത്തിയ ഒരു വ്യക്തിയുടെ ദയനീയമായ വീഴ്ച്ചയാണ് ആ വാക്കുകളില്‍ കണ്ടത്.

കുറച്ച് പണം ചേരുമ്പോള്‍
സാധാരണക്കാരനായ ഒരു വ്യക്തിക്ക് തോന്നുന്ന തോന്നലില്‍ നിന്നാണ് സിനിമ അല്ലെങ്കില്‍ സീരിയല്‍ അതുമല്ലെങ്കില്‍ ഒരു ഷോര്‍ട്ട്ഫിലിം ഇവയൊക്കെ നിര്‍മ്മിക്കാന്‍ ഇറങ്ങുന്നത്.

പണം വന്ന് നിറയുമ്പോള്‍ ചുറ്റും വന്ന് ചേര്‍ന്ന് സുഖിപ്പിക്കുന്നവര്‍ ഇതിനൊക്കെ പിന്തുണ നല്‍കി പ്രോല്‍സാഹിപ്പിക്കും.

പക്ഷെ, പെട്ടുപോയാല്‍ ഇവരാരും കൂടെ കാണില്ല.

സിനിമ നിര്‍മ്മാണത്തിലെ ചുഴികളും അതിലെ ചതികളും ഒന്നും തന്നെ അറിയാത്ത സാധാരണക്കാരനായ മുരളിക്ക് കൂടെ നില്‍ക്കുന്നവരെയെല്ലാം വിശ്വസിച്ചതാണ് വിനയായി തീര്‍ന്നത്.

വെള്ളം എന്ന സിനിമയോടെ അദ്ദേഹം സിനിമ നിര്‍മ്മാണം നിര്‍ത്തേണ്ടതായിരുന്നു.

അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതില്‍ പൂര്‍ണ വിജയം നേടി അടിസ്ഥാനപരമായി ഒരു മൂലധനത്തിന് ഉടമയായ ശേഷം മതിയായിരുന്നു വീണ്ടും സിനിമകള്‍ നിര്‍മ്മിക്കുന്നത്.

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു, പ്രശ്‌നങ്ങളെ നേരിടാനുള്ള അസാമാന്യമായ കരുത്തുണ്ടെന്ന് ഇതിനകം തെളിയിച്ച മുരളി ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തളിപ്പറമ്പ് കേന്ദ്രീകരിച്ച് തന്നെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് വേണ്ടത്.

സിനിമ മേഖലയിലേക്ക് ഇനിയൊരിക്കലും തിരിഞ്ഞുനോക്കാതിരിക്കുന്നതാണ് ബുദ്ധി.

സുമതിവളവ് എന്ന സിനിമയുടെ ചെലവ് എട്ട് കോടിക്ക് പ്ലാന്‍ ചെയ്ത് അവസാനം 18 കോടിയും കടന്നതാാണ് സിനിമ മേഖലയില്‍ നിന്ന് മനസിലാക്കുന്നത്.

വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ രംഗത്തിറങ്ങിയാല്‍ സംഭവിക്കുന്നതാണ് ഇത്തരം വലിയ നഷ്ടങ്ങള്‍.

ഇത് ഉള്‍ക്കൊണ്ടുകൊണ്ട് പിഴച്ചത് എവിടെയെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നാണ് അദ്ദേഹത്തോ ഓര്‍മ്മിപ്പിക്കാനുള്ളത്.

പത്ത്പുത്തന്‍ കയ്യില്‍ വന്ന് കയറുമ്പോല്‍ സിനിമയുടെ പിറകെ പോകാതിരിക്കുക എന്നതാണ് പുതുമടിശീലക്കാരോട് വിനയപൂര്‍വ്വം പറയാനുള്ളത്.

തളിപ്പറമ്പിലെ തന്നെ മറ്റൊരു പ്രമുഖനായ വ്യക്തി ലാല്‍ജോസിനെ സംവിധായകനാക്കി 2013 ല്‍ ഒരു സിനിമ നിര്‍മ്മിച്ചിരുന്നു.

ഈ സിനിമയുടെ ദയനീയ പരാജയം കൊണ്ട് പാഠം പഠിച്ച അദ്ദേഹം ഇനി സിനിമ നിര്‍മ്മിക്കില്ലെന്ന ഉറച്ച തീരുമാനമെടുത്തത് കൊണ്ട് രക്ഷപ്പെട്ടു.

ഭാവിയില്‍ സിനിമ നിര്‍മ്മിക്കാനായി ഇറങ്ങുന്നവര്‍ ഇതൊക്കെ ഓര്‍മ്മിച്ചാല്‍ നല്ലത്.