ബലാല്‍സംഗവീരന്‍മാരെ പിടികൂടിയത് സിനിമാസ്റ്റൈലില്‍ അതീവ സാഹസികമായി-

 

തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.

വയനാട് തൊണ്ടര്‍നാട് കോറോത്തെ പോയിറ്റിക്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ കെ.സി.വിജേഷ്(22), പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് ചിറയില്‍ വീട്ടില്‍ കെ.കെ.മനോജ്(30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതീവ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സപ്തംബര്‍ 14 നാണ് രാവിലെ സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നാണ് വയനാട് സ്വദേശി വിജേഷിന്റെ ഫോണ്‍നമ്പര്‍ ലഭിച്ചത്. ഈ ഫോണ്‍നമ്പറിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റിയാടി ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി. ഇവിടെ ഒരു വീട്ടില്‍ താമസിച്ച സംഘം പോലീസ് പിന്തുടരുന്നത് മനസിലാക്കി കാറില്‍ രക്ഷപ്പെടുകയായിരുന്നു. തളിപ്പറമ്പ് പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇതിനിടെ വയനാട് പ്രദേശത്ത് അന്വേഷണത്തിനെത്തുകയും ചെയ്തു. ഈ ഭാഗത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും തളിപ്പറമ്പ് പോലീസ് വിവരം നല്‍കിയത് പ്രകാരം പോലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിനായില്ല. ഒടുവില്‍ കുറ്റിയാടി ചുരം മേഖലയില്‍ വെച്ച് വിജേഷിന്റെ ഫോണ്‍ സ്വിച്ചോഫ്് ചെയ്യപ്പെട്ടു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിന്തുടര്‍ന്നു. ഒടുവില്‍ പേരാവൂര്‍ തൊണ്ടിയില്‍ വെച്ച് പോരാവൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിജേഷ് നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ 14 ന് രാവിലെ ഏഴ് മണിക്ക് തളിപ്പറമ്പിലെ വ്യാപാരി കെ.പി.അബ്ദുള്‍ലത്തീഫിനെ പ്രതികള്‍ സഞ്ചരിച്ച കെ.എല്‍.10 ബി.എ 0393 ഹൂണ്ടായി ഇയോണ്‍ കാര്‍ ഇടിച്ചുവീഴ്ത്തിയിരുന്നു. പെണ്‍കുട്ടിയുമായി പെട്ടെന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മന്നയില്‍ വെച്ചും ഈ കാര്‍ രണ്ടുപേരെ ഇടിച്ചുവീഴ്ത്തിയിരുന്നു. ഇവര്‍ ചികില്‍സയിലാണ്. ലത്തീഫിന്റെ മൂന്ന് പല്ലുകള്‍ അപകടത്തില്‍ കൊഴിഞ്ഞുപോയിരുന്നു. അപകടം ഉണ്ടാക്കിയ കാറില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നതായി നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയതിന്‌റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാര്‍ കണ്ടെത്തിയ പോലീസ് തുടര്‍ന്ന് സിനിമാ സ്‌റ്റൈലില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഉപോയഗിച്ച മറ്റൊരു കാര്‍ കൂടി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എ.എസ്.ഐ ഷാജു, പ്രൊബേഷണറി എസ്.ഐ റുമേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടി വിജേഷിനെ പരിചയപ്പെടുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.