മെഡിക്കല്‍ കോളേജില്‍ ലൈംഗികപീഡന വിവാദവും-ജീവനക്കാരനെതിരെ പരാതി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി.

കാര്‍ഡിയോളജി വിഭാഗം കാത്ത്‌ലാബിലെ ജീവനക്കാരനെതിരെയാണ് പന്ത്രണ്ടോളം പരാതികള്‍ ലഭിച്ചത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ മൂന്ന് ദിവസമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കയാണ്.

പരാതി സംബന്ധിച്ച് വകുപ്പ് മേധാവി അന്വേഷണം നടത്തി വിവരം ഇന്റേണല്‍ കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്.

പ്രിന്‍സിപ്പാള്‍ സ്ഥലത്തില്ലാത്തതിനാലാണ് നടപടികള്‍ സ്വീകരിക്കാതിരുതെന്നാണ് വിവരം.

സി.പി.എം പ്രവര്‍ത്തകനായ ഇയാള്‍ പാര്‍ട്ടിപരിഗണനയിലാണ് ജോലിക്ക് കയറിയത്.

കഴിഞ്ഞ വര്‍ഷവും ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സമാനമായ പരാതികള്‍ നല്‍കിയിരുന്നു.

എന്നാല്‍ പ്രാദേശിക സി.പി.എം നേതാവായതിനാല്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. പാര്‍ട്ടി പിന്തുണയില്‍ താല്‍ക്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്.

ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സൂചന.

അന്വേഷണ റിപ്പോര്‍ട്ടില്‍ പരാതി ശരിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രിന്‍സിപ്പാള്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.