തളിപ്പറമ്പില്‍ പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അഞ്ചേക്കര്‍ സ്ഥലത്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

ഇന്ന് രാവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ സുപ്രധാന നിര്‍ദ്ദേശമുള്ളത്.

പാളയാട് വാര്‍ഡിലാണ് ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്.

ഇതിന്റെ പ്രാരംഭ നടപടികള്‍ക്ക് 5 ലക്ഷം രൂപ വകയിരുത്തി. കാക്കാത്തോട്ടിലെ മലയോര ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് ഡി. പി.ആര്‍.അംഗീകരിച്ചു കഴിഞ്ഞു.

നഗരസഭ കോമ്പൗണ്ടില്‍ സി.എച്ച്. മുഹമ്മദ് കോയ സ്മാരക കോണ്‍ഫറന്‍സ് ഹാളിന് 3 കോടി രൂപ വകയിരുത്തി.

ഈ വര്‍ഷത്തേക്ക് 30 ലക്ഷമാണ് നീക്കിവെച്ചത്.

ജനപ്രിയങ്ങളായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.

അവ ചുവടെ- നാല് വാര്‍ഡുകളില്‍ പകല്‍ വീട് പദ്ധതി – 5 ലക്ഷം, ഗ്രീന്‍ ചാനല്‍ മുതല്‍ കപ്പാലം വരെ ഡ്രൈനേജിന് മുകളില്‍ നടപ്പാത നിര്‍മ്മിക്കും, പി.എം.എ.വൈ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് സ്ഥലം വാങ്ങാന്‍ ഒരു കോടി 20 ലക്ഷം, ഡീ അഡിക്ഷന്‍ സെന്ററിന് 25 ലക്ഷം, എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റിന് 20 ലക്ഷം, പുതിയ സ്ട്രീറ്റ് ലൈനിന് 20 ലക്ഷം, പാളയാട് ട്രീറ്റ്‌മെന്റ് പ്ലാന്റ് വികസനത്തിന് രണ്ട് കോടി.

മുന്നിരിപ്പ് ഉള്‍പ്പെടെ 548126000 രൂപ വരവും 356236000 രൂപ ചെലവും 191890000 രൂപ നീക്കിയിരിപ്പുമാണ് ബജറ്റിലുള്ളത്.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

എം.കെ.ഷബിത, പി. റജില, കെ. നബീസ ബീവി, പി.പി. മുഹമ്മദ് നിസാര്‍, കെ.പി. ഖദീജ, ഒ. സുഭാഗ്യം, പി. ഗോപിനാഥന്‍, കെ.വല്‍സരാജന്‍, പി.വി.സുരേഷ്, കെ. രമേശന്‍, സി.വി.ഗിരീശന്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തു.