ഇങ്ങനെ വയ്യ-എന്നെ വിട്ടേക്ക്-അഡ്വ. സക്കരിയ്യ കായക്കൂല്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ വീണ്ടും കലഹകാലം, ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍ പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിക്ക് കത്ത് നല്‍കി.

തുടര്‍ച്ചയായി ഈസ്റ്റ് മണ്ഡലം കമ്മറ്റിക്ക് നേരെ നടക്കുന്ന നേതൃത്വത്തിന്റെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പുതിയ പ്രസിഡന്റിനെ

നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് അഡ്വ.സക്കരിയ്യ കായക്കൂല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലം കമ്മറ്റി വിഭജിച്ചാണ് ടൗണ്‍, ഈസ്റ്റ് മണ്ഡലം കമ്മറ്റികള്‍ക്ക് രൂപം നല്‍കിയത്.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റായ അഡ്വ.ടി.ആര്‍.മോഹന്‍ദാസാണ് ടൗണ്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ്.

പാര്‍ട്ടിയുടെ പരിപാടികളൊന്നും തന്നെ ഈസ്റ്റ് മണ്ഡലം കമ്മറ്റിയോട് ആലോചിക്കാതെ നടത്തുന്നതിനെതിരെ രണ്ട് തവണ ഡി.സി.സി

നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഡി.സി.സി നേതൃത്വം മൗനം പാലിക്കുകയാണെന്നും, എന്താണ് പ്രശ്‌നമെന്ന് ചോദിക്കുകപോലും ഉണ്ടായില്ലെന്നും സക്കരിയ്യ കായക്കൂല്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രസിഡന്റായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഒഴിയാന്‍ സന്നദ്ധനാണെന്ന് നേതൃത്വത്തെ അറിയിച്ചത്.

വില്ലേജ് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന് മണ്ഡലം കമ്മറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശമെങ്കിലും, തളിപ്പറമ്പില്‍ ഒരു വില്ലേജില്‍ തന്നെ രണ്ട് കമ്മറ്റികള്‍ രൂപീകരിച്ചതാണ് പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും സൂചനകളുണ്ട്.

ഈസ്റ്റ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ട് പഴയതുപോലെ ഒറ്റ മണ്ഡലം കമ്മറ്റി മാത്രം മതിയെന്ന നിലപാടിലേക്ക് നേതൃത്വം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.

ഇത് തളിപ്പറമ്പിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കും.

കല്ലിങ്കീല്‍ പത്മനാഭന്‍ മുന്‍കൈയെടുത്താണ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി വിഭജിച്ച് പുതിയ കമ്മറ്റി രൂപീകരിച്ചത്.