തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രി, സര്‍വ്വത്ര അവതാളം-സൗജന്യമരുന്ന് വിതരണം നിലച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി.

വിവിധ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്), ജനനി ശിശു സുരക്ഷാ കാര്യക്രം(ജെ.എസ്.എസ്.കെ.), രാഷ്ട്രീയ ബല്‍ സ്വസ്തിക കാര്യക്രം(ആര്‍.ബി.എസ്.കെ.), എച്ച്.എം.സി, ആരോഗ്യകിരണം, പട്ടികവര്‍ഗ്ഗം എന്നീ കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍ സൗജന്യമായി വിതരണം ചെയ്യേണ്ട മരുന്നുകള്‍ ഇപ്പോള്‍ ഇവിടെ നിന്ന് നല്‍കുന്നില്ല.

നേരത്തെ ഈ മരുന്നുകള്‍ നല്‍കിയ നീതി മെഡിക്കല്‍ സ്‌റ്റോറിന് 15 ലക്ഷം രൂപ കുടിശ്ശിക ആയതിനാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ അവര്‍ മരുന്ന് വിതരണം നിര്‍ത്തി.

മരുന്ന് വിതരണത്തിന് പുതിയ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ആരും തയ്യാറായില്ല.

ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ സമീപിക്കുകയായിരുന്നു.

ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ മരുന്ന് നല്‍കിയ വകയില്‍ ഇപ്പോള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ലക്ഷങ്ങള്‍ കുടിശ്ശികയാണ്.

സൗജന്യ ചികില്‍സയും സൗജന്യ മരുന്നുകളും നല്‍കേണ്ട കേന്ദ്ര-സംസ്ഥാന പദ്ധതി പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പാവപ്പെട്ടവര്‍ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ പുറമെ നിന്നും പണം കൊടുത്ത് മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ടുകയാണ്.

ഇത് കൂടാതെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലാണെന്ന് രോഗികളും ജീവനക്കാരും പരാതിപ്പെടുകയാണ്.

പുതുതായി ചുമതലയേറ്റ സൂപ്രണ്ട് ആശുപത്രിയുെട കാര്യങ്ങളില്‍ തീരെ ശ്രദ്ധ നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തിപ്പെട്ടുവരികയാണ്.

മിക്ക ദിവസങ്ങളിലും ഇവര്‍ അവധിയിലാണ്.

ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഒ.പി.പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ തലേദിവസം തന്നെ ഒ.പി വിവരങ്ങള്‍ നല്‍കുമ്പോള്‍ നേരത്തെ ഇവിടെയും കാര്യക്ഷമമായ ഈ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്.

തളിപ്പറമ്പ് താലൂക്കിലെ മലയോരമേഖലയില്‍ നിന്നുള്ള പാവപ്പെട്ട ആദിവാസികളുടെയും സാധാരണക്കാരുടെയും ഏക ആശ്രയമായ താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനല്ലാതെ പ്രവര്‍ത്തനം കാര്യക്ഷമാമാക്കാന്‍ എം.എല്‍.എ ഉള്‍പ്പെടെ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

രോഗികളുടെ ഒരു കാര്യങ്ങളിലും ശ്രദ്ധചെലുത്താനോ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനോ കഴിയാത്ത സൂപ്രണ്ടിനെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് ജനകീയാരോഗ്യവേദി ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

സൗജന്യമരുന്ന് വിതരണം പുന:സ്ഥാപിക്കാത്തപക്ഷം പ്രത്യക്ഷസമരത്തിന് രംഗത്തിറങ്ങുമെന്നും വേദി പ്രവര്‍ത്തകര്‍ പറഞ്ഞു.