എന്റെ നന്ദിനിക്കുട്ടിയുടെ സംവിധായകന്‍ വത്സന്‍ നിര്യാതനായി.

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് നിര്യാതനായി.

73 വയസായിരുന്നു. 1985-ല്‍ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്.

എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ്.

എസ് എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സന്‍ സംവിധാനം ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’യില്‍ പ്രേംനസീര്‍, വേണു നാഗവള്ളി, ശങ്കരാടി, ഇന്നസെന്റ്, സത്യകല, ജലജ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ഒഎന്‍വി-രവീന്ദ്രന്‍ ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ്, ഇനിയും വസന്തം പാടുന്നു–വിടതരൂ വിടതരൂ–എന്നീ ഗാനങ്ങള്‍ ഈ സിനിമയിലാണ്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ വത്സന്‍, എഴുപതുകളില്‍ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയില്‍, നിര്‍മാതാവും സംവിധായകനുമായ പി സുബ്രഹ്‌മണ്യത്തിന്റെ കീഴിലായിരുന്നു സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്.

എം. കൃഷ്ണന്‍ നായര്‍, ശശികുമാര്‍, എ ഭീംസിങ്, പി.എന്‍.സുന്ദരം, തോപ്പില്‍ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴില്‍ അമ്പതോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു.

അടൂര്‍ ഭാസി സംവിധാനം ചെയ്ത ‘ആദ്യപാഠ’ത്തിന്റെ സഹസംവിധായകനായിരുന്നു.

സംവിധായകന്‍ മോഹന്റെ ആദ്യകാല ചിത്രങ്ങളില്‍ മുഖ്യ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടനും നിര്‍മ്മാതാവുമായ ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.