തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 88.1820 ഗ്രാം പിടികൂടി

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍.

88.1820 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് സലാമത്ത്‌നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(31)നൊണ് ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.

ദില്‍ഷാദിന്റെ വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചതായി റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫിന് വിവരം ലഭിച്ചതിന്റെ അിസ്ഥാനത്തില്‍

തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഗ്രേഡ് എസ്.ഐ സി.പി.സജിമോന്‍, സീനിയര്‍ സി.പി.ഒ വിജേഷ്, സി.പി.ഒ സബിത, ഡാന്‍സാഫ് ടീമിലെ ഗ്രേഡ് എസ്.ഐ പി.ആര്‍.ജിജിമോന്‍, സീനിയര്‍ സി.പി.ഒമാരായ ടി.നിഷാന്ത്, കെ.വിജേഷ് എന്നിവരുള്‍പ്പെട്ട സംഘം ഇന്നലെ വൈകുന്നേരം 5.25 നാണ് സലാമത്ത്‌നഗര്‍ മാരിയമ്മന്‍ ചിപ്‌സ് കമ്പനിക്ക് സമീപത്തെ ദില്‍ഷാദിന്റെ വീട്ടിലെത്തിയത്.

ദില്‍ഷാദിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സിപ്‌ലോക്ക് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയ മൈസൂരില്‍ പോയപ്പോള്‍ വാങ്ങിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

എം.ഡി.എം.എ തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും 2,26,000 രൂപയും പോലീസ് പരിശോധനയില്‍ പിടിച്ചെടുത്തു.

സലാമത്ത്‌നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.അനീഷ്‌കുമാര്‍, സ്ഥലവാസിയായ സി.പി.നൗഫല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

നേരത്തെയും ലഹരിമരുന്ന് കേസില്‍ പ്രതിയായ ദില്‍ഷാദ് ജില്ലയിലെ തന്നെ കുപ്രസിദ്ധനായ എം.ഡി.എം.എ വില്‍പ്പനക്കാരനാണെന്ന് പോലീസ് പറഞ്ഞു.

അടുത്തകാലത്ത് തളിപ്പറമ്പില്‍ നിന്നും പിടികൂടിയ വലിയ അളവിലുള്ള എം.ഡി.എം.എ വേട്ടയാണിത്.

തളിപ്പറമ്പിലും പരിസരങ്ങളിലും എം.ഡി.എം.എ വില്‍പ്പന നടത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ദില്‍ഷാദാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

ഇയാളുടെ കൂട്ടാളികളെ പോലീസ് അന്വേഷിച്ചുവരികയാണ്.