75 പവനും 27 ലക്ഷം രൂപയും ചതിചെയ്ത് തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന പേരില്‍ വീട്ടുടമയുടെ 75 പവനും 27 ലക്ഷം രൂപയും തട്ടിയെടുത്തതിന് വാടകക്ക് താമസക്കാരായ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയില്‍ താമസിക്കുന്ന കളക്കാടന്‍ശേരിയില്‍ വീട്ടില്‍ ഷീബ(47), ഭര്‍ത്താവ് സുനന്ദാക്ഷന്‍(55), മകള്‍ സുനീഷ(25)എന്നിവരുടെ പേരിലാണ് കേസ്.

2024 ലാണ് കേസിനാസ്പദമായ സംഭവം.

കാര്യാമ്പലം ഷംഷാദ മന്‍സിലില്‍ കുഞ്ഞീബി മുഹമ്മദിന്റെ(63)പരാതിയിലാണ് കേസെടുത്തത്.

കുഞ്ഞീബിയുടെ വാടകവീട്ടിലെ താമസക്കാരിയായ ഷീബ മകള്‍ സുനീഷയുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന് വിശ്വസിപ്പിച്ച് കുഞ്ഞീബിയോട് 30 പവന്‍ സ്വര്‍ണം വാങ്ങി ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു.

കൂടാതെ മകന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി എടുത്ത 22,72,559 രൂപയും കുഞ്ഞീബി ഷീബയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കി.

ഇതടക്കം പലതവണകളായി പ്രതികള്‍ കുഞ്ഞീബിയോടും മകളോടും 75 പവന്‍ സര്‍ണാഭരണങ്ങളും 27 ലക്ഷം രൂപയും കൈപ്പറ്റിയെങ്കിലും തിരിച്ചുകൊടുക്കാതെ വിശ്വാസവഞ്ചന കാട്ടിയതായാണ് പരാതി.

കുഞ്ഞീബി മുഹമ്മദ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ്.

ഭാരതീയ ന്യായസംഹിതയിലെ 318(4), 316(1), 3(5) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.