ചാച്ചാജി വാര്‍ഡ് കയ്യേറ്റത്തിനെതിരെ അഡ്വ.രാജീവന്‍ കപ്പച്ചേരി മൊഴിനല്‍കി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ ചാച്ചാജി വാര്‍ഡ് കയ്യേറ്റത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കളക്ടര്‍ രൂപികരിച്ച കമ്മറ്റി മുമ്പാകെ അഡ്വ.രാജീവന്‍ കപ്പച്ചേരി മൊഴി നല്‍കി.

കയ്യേറ്റം സംബന്ധിച്ച 16 വാദമുഖങ്ങള്‍ ചൂണ്ടികാട്ടിയാണ് മൊഴി നല്‍കിയത്.

മൊഴി എടുക്കാന്‍ ഹാജരാകാന്‍ നോട്ടീസ് നിയമ പ്രകാരം നല്‍കാത്തതിനാല്‍ ഒരിക്കല്‍കൂടി അവസരം നല്‍കണമെന്ന് രാജീവന്‍ ആവശ്യപ്പെട്ടു.

ഇന്ന് നവംബര്‍ 7 ന് ഹാജരാകാന്‍ ഇന്നലെ നവംബര്‍ 6 ന് വൈകുന്നേരമാണ് വിളിച്ചറിയിച്ചത്, വാട്‌സാപ്പില്‍ അയച്ച നോട്ടീസില്‍ ആറാം തിയ്യതി എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുടുംബയോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഇന്ന് ഹാജരാകണമെന്ന അറിയിപ്പ് ലഭിച്ചത്.

പരാതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് രാജീവന്‍ കപ്പച്ചേരി ഇന്ന് പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്.

11.30 ന് മുമ്പായി മൊഴിനല്‍കാനെത്തിയ ഇദ്ദേഹത്തെ ഒരു മണിക്കൂറോളം ഇരുത്തി താമസിപ്പിച്ച ശേഷം 12.30 നാണ് വിളിപ്പിച്ചതെന്നും ആരോപണമുണ്ട്.

മിനുട്‌സില്‍ കൃത്രിമം കാണിച്ച് കയ്യേറ്റകാരെ സഹായിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ 16 കാര്യങ്ങളാണ് ഇദ്ദേഹം കമ്മറ്റി മുമ്പാകെ സമര്‍പ്പിച്ചത്.
കയ്യേറ്റകാരെ സഹായിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമിയും കെട്ടിടവും അനുവദിക്കാനുള്ള നിയമവും ചട്ടവും പാലിക്കാതെ നടത്തുന്ന എല്ലാ കൈയ്യേറ്റങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം ഉത്തരവാദപ്പെട്ടവര്‍ കയ്യേറ്റ

സ്ഥാപനത്തിന്റെ അഡൈ്വസറും പ്രമോട്ടറുമായി മാറുന്ന അധികാര ദുര്‍വിനിയോഗമാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നും ഇത്തരം രീതികള്‍ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമായി മാറാന്‍ നടപടി സ്വീകരിക്കണമെന്നും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജീവന്‍ പറഞ്ഞു.

നവംബര്‍ 15-ന് ശേഷം വിശദമായ മൊഴിപകര്‍പ്പ് കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ പരാതിക്കാരന് കമ്മറ്റി അനുവാദം നല്‍കി.