കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ നടത്തുന്ന മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി.

കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയ ഹൗസ് സര്‍ജന്‍മാര്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

ഡോ.നീരജ കൃഷ്ണന്‍, ഡോ.സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡന്റ് ഡോ.കെ.മാധവന്‍, ആംസ്റ്റ പ്രസിഡന്റ് ഡോ.കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

2018 ബാച്ചിലുള്ള 90 ഹൗസ് സര്‍ജന്‍മാര്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി സ്‌റ്റൈപ്പന്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക്.

ഇന്റണല്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ള 2017 ബാച്ച്കാര്‍ക്ക് സ്‌റ്റൈപ്പന്റ് നല്‍കുമ്പോഴും ഡിഎംഇയില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ 2018 ബാച്ചിലെ ഹൗസ് സര്‍ജന്‍സിന് സ്റ്റെപ്പന്‍ഡിന് അര്‍ഹതയുണ്ടാകു എന്ന ന്യായം വിവേചനമാണെന്നും, ഒരു പോലെ ജോലി ചെയ്യുന്ന രണ്ട് ബാച്ച് ഹൗസ് സര്‍ജന്‍മാരോട് വിവേചന ബുദ്ധിയോടെ പെരുമാറുന്നത് ന്യായത്തിന് നിരക്കുന്നതല്ലെന്നും ഇവര്‍ പറഞ്ഞു.

നാല് മാസത്തിന്റെ സ്റ്റെപ്പന്റ് ഇനത്തില്‍ കോളേജിന് ആവശ്യമായ തുകയുടെ ഇരട്ടിയില്‍ അധികം തുക ഗവണ്‍മെന്റ് അക്കൗണ്ടുകളിലായും, തനത് ഫണ്ട് അക്കൗണ്ടിലായും ബാക്കി നില്‍ക്കെയാണ് ഡിഎംഇ നിര്‍ദേശം കാത്തിരിക്കുന്നത്.

36 മണിക്കൂര്‍ ഷിഫ്റ്റുകളിലായി രാപകല്‍ രോഗിപരിചരണം നടത്തുന്ന ഹൗസ് സര്‍ജന്‍മാരാണ് മെഡിക്കല്‍ കോളേജിന്റെ ജീവനാഡി. ഇവരുടെ പണിമുടക്ക് സമരം ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിനെ ബാധിക്കും എന്നത് ഉറപ്പാണ്.