സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അക്രമണം ഡിഫി, പോലീസ് ഗുണ്ടകളെ നിലക്ക് നിര്‍ത്തണം :യൂത്ത്‌ലീഗ്

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ നേരിട്ട പരാജയം മറച്ചുവെക്കാന്‍ ജില്ലയിലെ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും അക്രമിച്ച് ഇല്ലാതാക്കാമെന്ന് ഡി വൈ എഫ് ഐ, പോലീസ് ഗുണ്ടകള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് നസീര്‍ നല്ലൂരും ,ജനറല്‍ സെക്രട്ടറി പി.സി.നസീറും അറിയിച്ചു.

തലശ്ശേരി, പാനൂര്‍, കല്യാശ്ശേരി, അഴീക്കോട്, പള്ളിക്കുന്ന്, മട്ടന്നൂര്‍, ധര്‍മ്മടം തുടങ്ങിയ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എസ്.എഫ്.ഐയും ഡി വൈ എഫ് ഐയും നടത്തുന്ന അക്രമത്തിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

തലശ്ശേരി ബി.ഇ.എം.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റും പുറത്ത് നിന്നും വന്ന എസ്.എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളും ചേര്‍ന്ന് സ്‌കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി പാര്‍ട്ടി ഓഫീസില്‍ മണിക്കൂറുകളോളം വിചാരണ ചെയ്ത് പിന്‍വലിപ്പിക്കുകയായിരുന്നു.

രക്ഷിതാക്കളും യൂത്ത്‌ലീഗ് നേതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പരാതി പറയാന്‍ ചെന്നപ്പോള്‍ പരാതി സ്വീകരിക്കാനോ അക്രമത്തെ തള്ളിപ്പറയാനോ തയ്യാറാകാതെ അക്രമികള്‍ക്ക് കൂട്ടു നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് ചോദ്യം ചെയ്ത യൂത്ത്‌ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് റഷീദ് തലായിയും ജനറല്‍ സെക്രട്ടറി തഫ്ലീം മാണിയാട്ടും എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഷഹബാസ് കയ്യത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി.പി.എം.നേതാക്കളുടെ താത്പര്യത്തിന് വഴങ്ങി തലശ്ശേരി എസ്.ഐ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസെടുക്കുകയുമാണ് ചെയ്തത്.

എല്ലായിപ്പോഴും ഭരണം സി.പി.എം നേതാക്കന്‍മാരുടെ കുത്തകയാണെന്ന് കരുതേണ്ട. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് എസ് ഐ മനസ്സിലാക്കണം. ജനാധിപത്യ രീതിയില്‍ സമാധാനപരമായി തെരെഞ്ഞടുപ്പിന് നേതൃത്വം നല്‍കിയ എം.എസ്.എഫ് നേതാക്കളായ സി.കെ.നജാഫ്, തസ്ലീം അടിപ്പാലം, പള്ളിക്കുന്ന് മേഖല എം.എസ്.എഫ്.പ്രസിഡണ്ട് റസല്‍, പാനൂര്‍ മുന്‍സിപ്പല്‍ യൂത്ത് ലീഗ് നേതാവ് മഞ്ജൂര്‍ തുടങ്ങിയ നേതാക്കള്‍ക്ക് നേരെ ക്രൂരമായ അക്രമം നടത്തിയിട്ടും അവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല.

ഇത് കണ്ടില്ലെന്ന് നടിക്കാന്‍ യൂത്ത് ലീഗിന് ആവില്ല. അക്രമത്തിന് നേതൃത്വം നല്‍കിയ ഡി.വൈ. എഫ് ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും, അക്രമം തടയാതെ നോക്കി നിന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു