ഞാന്‍ ഞാന്‍ മാത്രം. @-46.

     മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ ഞാന്‍ മാത്രം. മധു, സോമന്‍, ജോസ്, ജയഭങാരതി, സീമ, ബഹദൂര്‍, ശങ്കരാടി, പപ്പു, ഗോവിന്ദന്‍കുട്ടി, സുമിത്ര, ആറന്‍മുള പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ജോണ്‍പോളിന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് തിരക്കഥ സംഭാഷണം എഴുതിയത്. ക്യാമറ-അശോക് കുമാര്‍, എഡിറ്റര്‍-കെ.നാരായണന്‍, കല-ഭരതന്‍, പരസ്യം-എസ്.എ.നായര്‍, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍. 1978 നവംബര്‍ നാലിനാണ് 46 വര്‍ഷം മുമ്പ് സിനിമ പ്രദര്‍ശനത്തിനെത്തിയത്.

 

ഞാന്‍ ഞാന്‍ മാത്രം.

ഞാനെന്ന ഭാവം അപകടം പിടിച്ച ഒരു സ്വഭാവം ആണ്. വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത സ്വഭാവവും അപകടം തന്നെ. ഈ സന്ദേശമാണ് ഞാന്‍ – ഞാന്‍ മാത്രം എന്ന കഥയുടെ മൂലബിന്ദു.

പല തലമുറകളുടെ കഥയാണ് ഒരു ദാമ്പത്യജീവിതം തകരുന്നതിലൂടെയും ഒരു ദാമ്പത്യജീവിതം നാമ്പെടുക്കന്നതിലൂടെയും ഈ കഥയില്‍ പ്രതിപാദിക്കുന്നത്. ഈ കഥ പറയുന്നതിന് തിരക്കഥയിലും സംവിധാനത്തിലും ഒരു പുതിയ ശൈലിയാണ് ആവിഷ്‌ക്കരിച്ചത്.

നേരെ പറഞ്ഞാല്‍ കഥയുടെ ചുരുക്കം ഇതാണ്. പൂമുല്ലത്തറവാട് പേരും പെരുമയുമുള്ള കുടുംബമാണ്. മരിച്ചുപോയ പേഷ്‌ക്കാര്‍ കുട്ടന്‍ പിള്ളയുടെ ഭാര്യ സാവിത്രിയമ്മയും മകള്‍ സൗദാമിനിയും മാത്രമാണ് ആ കുടുംബത്തിലുള്ളത്. അവരുടെ കാര്യസ്ഥനാണു് രാമന്‍ നായര്‍. അയാളുടെ മകനാണ് ബാലന്‍. ബാലന് സൗദാമിനിയോടു മനസ്സില്‍ അടക്കിവച്ച പ്രേമമുണ്ട്. സൗദാമിനിക്ക് ബാലന്റെ മനസ്സിലിരിപ്പറിയാമെങ്കിലും അവനോടു പ്രേമമില്ല. അതുകൊണ്ടു തന്നെ ഒരു മിലിട്ടറി ഓഫീസറായ ചന്ദ്രന്‍ പിള്ളയുടെ വിവാഹാലോചന വന്നപ്പോള്‍ അവള്‍ തുറന്ന മനസ്സോടെ സ്വീകരിച്ചു.
ചന്ദ്രന്‍ പിള്ളയും സൗദാമിനിയും ഊട്ടിയിലെ മിലിട്ടറി ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയതോടെ പിള്ളയുടെ ഞാനെന്ന ഭാവവും സൗദാമിനിയുടെ വിട്ടുവീഴ്ചയില്ലായ്മയും തമ്മില്‍ ഉരസാന്‍ തുടങ്ങി. ഒടുവില്‍ ഗര്‍ഭിണിയായ സൗദാമിനി തറവാട്ടിലേക്ക് തിരിച്ചുപോന്നു.
സൗദാമിനി പ്രസവിച്ചു. വിവരത്തിനു ചന്ദ്രന്‍ പിള്ളയ്ക്കു കമ്പിയടിച്ചുവെങ്കിലും മറുപടി പോലുമില്ല. കൊച്ചിന്റെ ചോറൂണിനെങ്കിലും വരണമെന്നെഴുതി, മറുപടി ഇല്ല. ഒടുവില്‍ അമ്മയും കാര്യസ്ഥനുംകൂടി നിര്‍ബന്ധിച്ചപ്പോള്‍ സൗദാമിനി കുട്ടിയേയും കൊണ്ട് മിലിട്ടറി ക്വാര്‍ട്ടേഴ്‌സില്‍ പോയി. അയാള്‍ കുഞ്ഞിനപ്പോലും തിരിഞ്ഞു നോക്കിയില്ല. അതോടെ സൗദാമിനി ഒരു തുറന്ന യുദ്ധത്തിനു തയ്യാറെടുത്തുകൊണ്ട് തറവാട്ടിലേക്കു പോന്നു.

രവി എന്ന മകന് പ്രായപൂര്‍ത്തിയായി. ചന്ദ്രന്‍പിള്ള ഒരു കാല്‍ നഷ്ടപ്പെട്ട നിലയില്‍ പെന്‍ഷന്‍ പറ്റി അദ്ദേഹത്തിന്റെ വീട്ടിലെത്തി. സൗദാമിനി എന്നിട്ടും ഭര്‍ത്താവിനെ കാണാന്‍ പോയില്ല. പക്ഷെ മകന്‍ പോയി കണ്ടു. അതിന്റെ സംഘര്‍ഷം മൂര്‍ച്ഛിച്ചുവന്നപ്പോള്‍, അമ്മയെപ്പറ്റി അച്ഛന്‍ അപവാദം പറഞ്ഞപ്പോള്‍ മാനസിക തകര്‍ച്ചയിലെത്തിയ മകന്‍ വീടുവിട്ടിറങ്ങി.

ചുറ്റിക്കറങ്ങി ഊട്ടിയിലെത്തിയ രവി ചിത്രരചനയില്‍ ഏര്‍പ്പെട്ടും ചിത്രങ്ങള്‍ വിറ്റും ജീവിതം തുടങ്ങി. അയാള്‍ ദേവു എന്ന ഒരു പൂവില്‍പ്പനക്കാരി പെണ്ണുമായി പ്രേമത്തിലായി. അവളുടെ അപ്പൂപ്പനായ ചെരുപ്പുകുത്തി കൊച്ചുമകളുടെ പ്രേമബന്ധം അറിഞ്ഞ് അവളെ തല്ലി. രവിയോടു കടുത്ത ഭാഷയില്‍ സംസാരിച്ചു. ഒടുവില്‍ അനന്തന്‍ പണക്കാരേയും പ്രതാപികളേയും വെറുക്കുന്നതിന്റെ കഥ പറഞ്ഞു ഒരു പട്ടാള ഉദ്യോഗസ്ഥന്‍ കാരണമാണ് ദേവുവിന്റെ അമ്മ മരിച്ചത്. അതും ക്രൂരമായ നിലയില്‍ ആ സ്ത്രീയുടെ പിന്നാലെ കുതിരയെ പായിച്ച് അവളെ അപകടപ്പെടുത്തി കൊന്നു. അന്നു മുതല്‍ പട്ടാളക്കുതിരകളുടെ കുളമ്പടി ശബ്ദം കേള്‍ക്കുമ്പോള്‍ ഓര്‍മ്മക്ഷയം വരാറുണ്ട്. കഥ പറഞ്ഞുതീര്‍ന്നപ്പോഴാണ് രവിക്കു മനസ്സിലായത് കഥയിലെ പട്ടാള ഉദ്യോഗസ്ഥന്‍ തന്റെ അച്ഛനായിരുന്നെന്ന്. സത്യം രവി തുറന്നു സമ്മതിച്ചു. അനന്തന്‍ ക്ഷുഭിതനായി രവിയെ കൊല്ലാന്‍ ഒരുമ്പെടുന്നതിനിടെ അവശനായി മരിച്ചു വീഴുന്നു.

രവി ദേവുവിനെയും കൊണ്ടു സ്വന്തം പിതാവിന്റെ മുമ്പില്‍ വരുന്നത് കഥയുടെ മൂന്നാം ഘട്ടമാണ്. ചന്ദ്രന്‍ പിള്ള ഞെട്ടിപ്പോയി. രവി ദേവുവിനെ വിവാഹം ചെയ്യുമെന്നു പ്രഖ്യാപിച്ചു. പുതിയ തലമുറയുടെ ധീരമായ നിലപാട്. തന്റെ അജയ്യതയില്‍ വിശ്വസിക്കുന്ന ചന്ദ്രന്‍ പിള്ള ഒരു കാലത്തും ആ ബന്ധം നടക്കില്ലെന്നു തറപ്പിച്ചു പറഞ്ഞു. അതുകൊണ്ടു് തന്നെ സൗദാമിനി മകന്റെ പക്ഷത്തുറച്ചു നിന്നു. ചന്ദ്രന്‍പിള്ള തന്നെയാണ് ദേവുവിന്റെ അച്ഛനെന്ന് വെളിവാക്കപ്പെടുന്നു. അയാളുടെ ആത്മഹത്യയോടെയാണ് സിനിമ അവസാനിക്കുന്നത്.

പി.ഭാസ്‌ക്കരന്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന നാല് ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.
പി.സുശീല പാടിയ കനകമണിച്ചിലമ്പണിഞ്ഞ കാളിയമ്മ-2-യേശുദാസും മാധുരിയും പാടിയ മാനത്തെ പൂക്കടമുക്കില്‍ മഴവില്ലിന്‍ മാലവില്‍ക്കും-3-യേശുദാസ് പാടിയ മനുഷ്യനു ദശാവതാരം-4- യേശുദാസ് പാടിയ നിറങ്ങള്‍ നിറങ്ങള്‍ എന്നിവയാണ് ഈ ഗാനങ്ങള്‍. നാല് പാട്ടുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു.