ടൗണ്‍ വേണോ, ഈസ്റ്റ് വേണോ-തളിപ്പറമ്പ് മതിയോ= കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍-ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികള്‍ ലയിപ്പിച്ച് ഒന്നാക്കി മാറ്റുന്നത് സംബന്ധിച്ച കെ.പി.സി.സി തീരുമാനം വൈകുന്നതില്‍ പ്രവര്‍ത്തകരില്‍ അസ്വാസ്ഥ്യം പുകയുന്നു.

2018 ഡിസംബറിലാണ് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വിഭജിച്ച് ടൗണ്‍, ഈസ്റ്റ് കമ്മറ്റികള്‍ നിലവില്‍വന്നത്.

അഡ്വ.സക്കരിയ്യ കായക്കൂല്‍ പ്രസിഡന്റായ കമ്മറ്റി വളരെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെച്ചത്.

പാര്‍ട്ടി അനുഭാവികള്‍ ധാരാളമുണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകാതിരുന്ന മുക്കോല, കുണ്ടാംകുഴി, സയ്യിദ്‌നഗര്‍, പുഷ്പഗിരി പ്രദേശങ്ങളില്‍ പ്രവര്‍ത്തകരെ ചലനാത്മകമാക്കാന്‍ നാല് വര്‍ഷത്തിനിടയില്‍ സക്കരിയ്യക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഈസ്റ്റ് മണ്ഡലം കമ്മറ്റിയെ പല പാര്‍ട്ടി പരിപാടികളും അറിയിക്കാതെ അവഗണിക്കുന്നതായും എല്ലാം ടൗണ്‍മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നതായും

പരാതികളുയര്‍ന്നുതുടങ്ങിയിട്ട് ഒരുവര്‍ഷത്തോളമായിട്ടും ബന്ധപ്പെട്ടവര്‍ ഒരു നടപടികളും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തന്നെ പ്രസിഡന്റിന്റെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സക്കരിയ്യ കായക്കൂല്‍ ഡി.സി.സിക്ക് കത്ത് നല്‍കിയിരുന്നു.

ഇത് പ്രകാരം പഴയ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പുനസ്ഥാപിക്കാനുള്ള ആലോചനകളാണ് ഇപ്പോള്‍ ഡി.സി.സി നടത്തുന്നതെന്ന് സൂചനയുണ്ട്.

നിലവില്‍ 15 ബൂത്ത് കമ്മറ്റികളുള്ള  മണ്ഡലങ്ങള്‍
വിഭജിക്കണമെന്ന കെ.പി.സി.സി നിര്‍ദ്ദേശമനുസരിച്ചാണ് തളിപ്പറമ്പ് മണ്ഡലം വിഭജിച്ചതെന്നും അത് റദ്ദാക്കാന്‍ ആവില്ലെന്നുമാണ് ഈസ്റ്റ് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പറയുന്നത്.

സക്കരിയ്യക്ക് തന്നെ ചുമതല നല്‍കി കമ്മറ്റി ശക്തമാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. അതിനിടെ ഈസ്റ്റ് മണ്ഡലം സെക്രട്ടെറി കെ.വി.ടി മുഹമ്മദ്കുഞ്ഞി ഭാരവാഹിത്വം രാജിവെച്ചതായും സൂചനയുണ്ട്.