ഞണ്ടിന് വെച്ചത് കാലില്‍ കയറി-കമ്പിമുറിക്കാന്‍ അഗ്നിശമനസേനയുടെ സഹായംതേടി മെഡിക്കല്‍ കോളേജ് അധികൃതര്‍.

പരിയാരം: ഞണ്ടിന് വെച്ചത് കാലില്‍കയറി ഹരീഷിന് ഗുരുതരം, ഓപ്പറേഷന് അഗ്നിശമനസേനയുടെ സഹായം തേടി മെഡിക്കല്‍ കോളേജ് അധികൃതര്‍.

ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം.

ഞണ്ടിനെ പിടിക്കുന്നതിനായി ഇരുമ്പ്കമ്പി കുത്തിയിറക്കിയപ്പോള്‍ ലക്ഷ്യം തെറ്റി അത് ആന്തൂര്‍ തളിയില്‍ സ്വദേശി എം.സി.ഹരീഷിന്റെ(25)പാദത്തിന്റെ മധ്യത്തിലൂടെ തുളച്ച് കയറുകയായിരുന്നു.

ആന്തൂര്‍ നഗരസഭ ബഡ്‌സ് സ്‌ക്കൂളിലെ താല്‍ക്കാലിക ഡ്രൈവറായ ഹരീഷ് കമ്പില്‍കടവ് ഭാഗത്ത് ഞണ്ടിനെ പിടിക്കാന്‍ പോയപ്പോഴായിരുന്നു അത്യാഹിതം സംഭവിച്ചത്.

രക്തപ്രവാഹം കൂടി അബോധാവസ്ഥയിലായ ഹരീഷിനെ തുളച്ചുകയറിയ കമ്പിയോടുകൂടിയാണ് നാട്ടുകാര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.

നീളമുള്ള കമ്പിയായതിനാല്‍ കമ്പിമുറിക്കാതെ ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കടത്താനാവാതെ വന്നു.

ഡോക്ടര്‍മാര്‍ക്ക് ഇരുമ്പ്കമ്പി മുറിക്കാനുള്ള പരിശീലനം ഇല്ലാത്തതിനാല്‍ പയ്യന്നൂര്‍ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിയാണ് കമ്പി മുറിച്ചുനീക്കിയത്.

പിന്നീട് ഹരീഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി കമ്പി പുറത്തെടുത്തു.