എസ്.വൈ.എസ് സാന്ത്വനകേന്ദ്രം 14 ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാല്‍ ഉദ്ഘാടനം ചെയ്യും.

പരിയാരം: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് അമഖറു സുന്നിയ്യ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആരംഭിച്ച ചെറിയ ഒരു സാന്ത്വന സഹായകേന്ദ്രമാണ് കനിവ്.

മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ എന്ന ക്രാന്തദര്‍ശിയായ ആത്മീയ-സന്നദ്ധ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സമാനമനസ്‌ക്കരായ യുവാക്കളുടെ കൂട്ടായ്മയാണ് വിപുലമായ രീതിയില്‍ അത് എസ്.വൈ.എസ് സാന്ത്വനകേന്ദ്രമായി മാറാന്‍ കാരണമായത്.

എസ് വൈ എസ് സാന്ത്വനം ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ സേവന സന്നദ്ധ സംരംഭമാണ്. തിരുവനന്തപുരം സാന്ത്വന കേന്ദ്രത്തിന്റെ കീഴില്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് സമീപത്തും വിപുലമായ സാന്ത്വന കേന്ദ്രങ്ങള്‍ എസ്.വൈ.എസ് നടത്തുന്നുണ്ട്.

അതിന്റെ ഭാഗമായാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലായി മാറുന്നത്.

തളിപ്പറമ്പ് അല്‍ മഖറു സുന്നിയ്യയുടെ സഹകരണത്തോടെ എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇത് സംഘടിപ്പിക്കുന്നത്.
2024 ജൂലൈ 14ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിക്കുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നായി പരിയാരത്തെ മെഡിക്കല്‍ കോളജിനെ നിരന്തരം ആശ്രയിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ ആയിരങ്ങളുടെ ആശ്വാസ കേന്ദ്രമാണിനി ഈ സാന്ത്വന കേന്ദ്രം.

ജില്ലയിലെ അഞ്ഞൂറിലധികം വരുന്ന എസ്.വൈ.എസ് യൂനിറ്റുകളിലെ സാന്ത്വന കേന്ദ്രങ്ങളെയും പാലിയേറ്റീവ് സെന്ററുകളെയും കോ-ഓര്‍ഡിനേറ്റ് ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും ചെയ്യുന്ന ഒരു ഹബ്ബായിരിക്കും ജില്ലാ സാന്ത്വന കേന്ദ്രം.

മയ്യിത്ത് പരിപാലനം, 24 മണിക്കൂര്‍ ആമ്പുലന്‍സ് സര്‍വ്വീസ്, സൗജന്യ നിരക്കില്‍ ഫാര്‍മസി, ഡയാലിസിസ് സെന്റര്‍, കൂട്ടിരിപ്പുകാര്‍ക്ക് ഡോര്‍മെറ്ററി, ഭക്ഷണം, ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങളാണ് ഘട്ടം ഘട്ടമായി ഇവിടെ ഒരുക്കുന്നത്.

തളിപ്പറമ്പ് അല്‍ മഖറു സുന്നിയ്യ നല്‍കിയ സ്ഥലത്ത് മൂന്നരക്കോടി രൂപ മുടക്കിയാണ് എസ് വൈ എസ് ജില്ലാ കമ്മിറ്റി സാന്ത്വന കേന്ദ്രം നിര്‍മ്മിച്ചത്. ജില്ലയിലെ യൂനിറ്റുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ സ്വരൂപിച്ച സാന്ത്വനം ഫണ്ട് ഉപയോഗിച്ച് തുടക്കം കുറിക്കുകയും,

പിന്നീട് സംഘടനാതലത്തിലുള്ള 62 സര്‍ക്കിളുകളില്‍ ബിരിയാണി ചലഞ്ചും അവസാനം 11 സോണുകളില്‍ മെഗാ ബിരിയാണി ചലഞ്ചും നടത്തിയാണ് ഇതില്‍ എഴുപത്തഞ്ച് ശതമാനം ഫണ്ടും സമാഹരിച്ചതെന്ന് സാന്ത്വനകേന്ദത്തിന്റെ മുഖ്യശില്‍പ്പി മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ പറഞ്ഞു.